തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ പോസ്റ്റിട്ടയാളെ യുഎഇയിൽ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി കെ ടി ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന് എൻഫോഴ്സ്മെന്റിനോട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യാസിർ എടപ്പാൾ എന്നയാളെ ജോലി നഷ്ടപ്പെടുത്തി ഡീപോർട്ട് ചെയ്ത് നാട്ടിലെത്തിക്കാൻ കെ ടി ജലീൽ ശ്രമിച്ചെന്നാണ് മൊഴി നൽകിയത്.
സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ കെ ടി ജലീലിനെതിരായി പോസ്റ്റിട്ട, ലീഗ് പ്രവർത്തകനായ യാസിർ എടപ്പാൾ എന്ന പ്രവാസിക്ക് എതിരെ മന്ത്രി കേസ് കൊടുത്തിരുന്നു. അപകീർത്തിക്കേസാണ് ഫയൽ ചെയ്തത്. ന്നാൽ നാട്ടിൽ ഫയൽ ചെയ്ത കേസ് കൊണ്ട് ഒന്നുമാകില്ലെന്നും, താൻ വിദേശത്താണുള്ളതെന്നും യുഎഇയിൽ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്നും, ഇതിന് മറുപടിയായി യാസിർ എടപ്പാൾ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതിൽ പ്രകോപിതനായ മന്ത്രി, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട്, അവിടെ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് യാസിർ എടപ്പാളിനെ നാടുകടത്തി, കേരളത്തിലെത്തിച്ച് കേസ് റജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന് ശ്രമിച്ചിരുന്നു. ഇതിനായി താനുമായി മന്ത്രി സംസാരിച്ചിരുന്നുവെന്നാണ് സ്വപ്ന നൽകിയിരിക്കുന്ന മൊഴി.എന്നാൽ ഇതിൽ ഗുരുതരമായ ചട്ടലംഘനമുണ്ടെന്ന് വിദേശകാര്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.