ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊല ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
ഇറാൻ മണ്ണിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ആണവശിൽപ്പി മുഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ അലയടിക്കുന്നത്. ജനുവരിയിൽ യു.എസ് പ്രസിഡൻറ് പദം അവസാനിക്കും മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഹ്സിൻ ഫക്രിസാദെയുടെ കൊല.