
കുമ്പള(big14news.com):കുമ്പള മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.സലാമിന്റെ ശിരസ്സ് ഭേദിച്ച നിലയിലായിരുന്നു.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് രണ്ട് ബൈക്കുകള്‍ മറിഞ്ഞു കിടക്കുന്ന നിലയിലും ഒരു ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. 2014ല്‍ കുമ്പള പേരാലിലെ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഓട്ടോ റിക്ഷയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കറങ്ങുന്നതിനിടെ അബ്ദുല്‍ സലാമും, നൗഷാദും ഉള്‍പെടെയുള്ള നാലു പേരെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിട്ടയച്ചത്.
ഇതിന് ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബി ജെ പി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയായ പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവര്‍ അക്രമം നടത്തിയിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസമയത്ത് ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത സലാമിനെയും സുഹൃത്തുക്കളെയും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് നിരുപാധികം വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വൈകിട്ട് അഞ്ച് മണിയോടെ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും നൗഷാദിനെ കുത്തേറ്റ നിലയിലും നാട്ടുകാര്‍ കണ്ടെത്തിയത്. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് നൗഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കൊലയ്ക്ക് പിന്നില്‍ കുടിപ്പകയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആരാണ് കൃത്യം നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അബ്ദുല്‍ സലാമിനൊപ്പം വിട്ടയക്കപ്പെട്ട മറ്റു രണ്ടു പേരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മുമ്പും ഒരു തവണ അസമയത്ത് കറങ്ങുന്നതിനിടെ അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്നും രണ്ട് മണിക്കൂറിന് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
രാത്രികാലങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ ഹഫ്ത പിരിവ് നടത്തുന്നതായി നാട്ടുകാര്‍ നേരത്തെ പോലീസില്‍ വിവരം നല്‍കിയിരുന്നു. എന്നിട്ടും പോലീസ് ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അബ്ദുല്‍ . സലാം ഉള്‍പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഉണ്ടായിരുന്ന അതേ ഓട്ടോ റിക്ഷയാണ് ഇതെന്നാണ് സംശയിക്കുന്നത്.
ഉപ്പളയ്ക്ക് ശേഷം കുമ്പളയില്‍ ഗ്യാങ് വാര്‍ ശക്തിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. 2014 മാര്‍ച്ച് 27ന് കുമ്പള മുന്‍ പഞ്ചായത്ത് അംഗം അഹ്മദിന്റെ മകന്‍ ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അന്ന് ഷഫീഖിന്റെ കൊലയ്ക്ക് കാരണമായത്. ഈ കേസില്‍ ജയിലിലായിരുന്ന സലാം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. സലാമിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടത്തി വരുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കും.
വാർത്താ കടപ്പാട്