അര്‍ച്ചനയെ തിങ്കളാഴ്ച പ്രത്യേകം സജ്ജമാക്കിയ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും

Share on Facebook
Tweet on Twitter

ദുബായ്(big14news.com):വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ഖൈമയിലെ റാക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് കള്ളാറിലെ അര്‍ച്ചനയെ തിങ്കളാഴ്ച്ച നാട്ടിലേക്ക് കൊണ്ട് പോകും. ദുബൈയില്‍ നിന്ന് ഉച്ചക്ക് ഒന്നര മണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേകം സജ്ജമാക്കിയ വിമാനത്തിലാണ് അര്‍ച്ചനയെ കൊച്ചിയില്‍ കൊണ്ട് വരിക. ഇതിനുള്ള നടപടി ക്രമങ്ങള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്.

വിമാനത്തിന്റെ പിറക് വശത്തെ ആറ് സീറ്റുകള്‍ മാറ്റി അവിടെ പ്രത്യേക റൂമാക്കി മാറ്റി കിടത്തിയാണ് ഒരു നഴ്‌സിന്റെ സഹായത്തോടെ തുടര്‍ ചികിത്സക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് അര്‍ച്ചനയെ കൊണ്ട് പോകുന്നത്. ഭര്‍ത്താവ് ശശിധരനും കൂടെയുണ്ട്. ഓഗസ്റ്റ് വരെ വിസ കാലവധിയുള്ള ശശിധരന് അത് വരെ അര്‍ച്ചനക്കൊപ്പം നില്‍ക്കാന്‍ കമ്പനി ലീവ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 26ന് ഒരു മാസ സന്ദര്‍ശക വിസയില്‍ നാട്ടില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ ആഹ്ലാദത്തോടെ എത്തിയ അര്‍ച്ചന ഏപ്രില്‍ ആറിനാണ് അപകടത്തില്‍ പെട്ടത്. റാസല്‍ഖൈമ കെ എഫ് സി ക്ക് മുന്നില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍ വെച്ച് അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു.

അപകടം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ഇനിയും ബോധം തിരിച്ചു കിട്ടിയില്ല. തലക്കേറ്റ മാരക പരിക്കാണ് കാരണം. ഇടക്ക് കണ്ണ് തുറക്കുന്നുണ്ടെങ്കിലും ആളെ തിരിച്ചറിയാന്‍ പറ്റുന്നില്ല. രണ്ടാഴ്ചയോളം വെന്റിലേറ്ററില്‍ കഴിഞ്ഞ യുവതിയെ അഞ്ച് ദിവസം മുമ്പ് റൂമിലേക്ക് മാറ്റിയിരുന്നു.

ഏപ്രില്‍ 21ന് റാസല്‍ ഖൈമ കെ എം സി സി യുടെ നാല്‍പതാം വാര്‍ഷിക പരിപാടിക്കെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അര്‍ച്ചനയെ സന്ദര്‍ശിക്കുകയും ഇതേ പരിപാടിക്കെത്തിയ ഇന്ത്യന്‍ അമ്പാസിഡര്‍ നവദീപ് സിംഗ് സൂരിയോട് ഹൈദരലി തങ്ങള്‍ വിവരങ്ങള്‍ വിശദമായി ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തിര പ്രാധാന്യത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുകയും ചെയ്തു.

സന്ദര്‍ശക വിസയായതിനാല്‍ യാതൊരുവിധത്തിലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും അര്‍ച്ചനക്കും കുടുംബത്തിനും ലഭിച്ചില്ല. അതുകൊണ്ട് തന്നെ ആശുപത്രി ചിലവുകള്‍ മുഴുവന്‍ കണ്ടെത്താനാവാതെ ഭര്‍ത്താവ് ശശിധരന്‍ ഏറെ കുഴങ്ങുകയും ചെയ്തു. കുടുംബത്തിന്റെ ദുരന്തം മനസിലാക്കിയ നാട്ടുകാരും സുമനസുകളും നല്‍കിയ കാരുണ്യത്തിലാണ് ലക്ഷക്കണക്കിന് രൂപ ഇതിനകം ചികിത്സക്കായി ചിലവഴിക്കാന്‍ കഴിഞ്ഞത്.

കൊച്ചിയിലെ തുടര്‍ ചികിത്സക്കും ഭാരിച്ച തുക കണ്ടെത്തേണ്ട അവസ്ഥയില്‍കൂടിയാണ് കുടുംബം.

വാർത്താ കടപ്പാട്