സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേരളത്തില്‍ ന്യായവില ഹോട്ടലുകള്‍ വരുന്നു

Share on Facebook
Tweet on Twitter

തൃശൂര്‍(big14news.com): തമിഴ്നാട്ടില്‍ പരീക്ഷിച്ച്‌ വിജയിച്ച ന്യായവില ഹോട്ടലുകള്‍ കേരളത്തില്‍ ആരംഭിക്കുന്ന കാര്യം സജീവപരിഗണനയില്‍. വൈകാതെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിെന്‍റ നിയന്ത്രണത്തിലാകും ഹോട്ടലുകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഒരേ ഭക്ഷണത്തിന് വ്യത്യസ്ത നിരക്ക് ഇൗടാക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാനൊരുങ്ങുന്നത്.

ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹോട്ടല്‍ ഭക്ഷണത്തിന് ഏകീകൃത നിരക്ക് നിശ്ചയിക്കാന്‍ സാധിക്കാത്തത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിെന്‍റ കാലത്ത് മന്ത്രി സി. ദിവാകരന്‍ ഇത്തരമൊരു നീക്കം നടത്തിെയങ്കിലും വിജയം കണ്ടില്ല. ആ സാഹചര്യത്തിലാണ് മന്ത്രി പി. തിലോത്തമെന്‍റ നേതൃത്വത്തില്‍ ഇക്കുറി പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാറിെന്‍റ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച പ്രഖ്യാപനത്തില്‍ ന്യായവില ഹോട്ടലുകളും ഇടംപിടിച്ചേക്കും.

നിലവില്‍ അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കനുസരിച്ച്‌ ഹോട്ടലുകള്‍ സ്വന്തംനിലക്ക് വില കൂട്ടുകയാണ്. ഭക്ഷണപദാര്‍ഥങ്ങളുടെ വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മിക്കയിടത്തും പാലിക്കുന്നില്ല. ഇത് ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റക്കും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേര്‍ന്നും പരിശോധന നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല. ആ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നത്. എല്ലാ ജില്ലകളിലും ഹോട്ടലുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം. കുടുംബശ്രീ പോലുള്ള സന്നദ്ധസംഘടനകളുടെ സേവനം ഇതിനായി ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.