
ഉള്ളാള്‍(big14news.com):ഗുണ്ടാത്തലവന്‍ കാലിയാ റഫീഖിനെ വെട്ടിയും വെടി വെച്ചും കൊന്ന സംഘത്തിലെ അംഗമായ ഉള്ളാള്‍ സ്വദേശി പിടിയിലായി. ഉള്ളാള്‍ സംഘത്തിലെ കണ്ണിയായിരുന്ന മണ്ണുംകുഴിയിലെ മുത്തലിബിനെ കൊന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് സൂചന.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ മംഗളൂരു ബി സി റോഡില്‍ വെച്ചാണ് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാലിയാ റഫീഖും സംഘവും സഞ്ചരിച്ച റിറ്റ്സ് കാറില്‍ ടിപ്പര്‍ ലോറി വന്നിടിച്ചത്. പിന്നാലെ എത്തിയ മറ്റൊരു കാറില്‍ നിന്നും അഞ്ചു പേരിറങ്ങി കാലിയാ റഫീഖിനെ അക്രമിക്കുകയായിരുന്നു.
കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിയായ യുവാവിനേയും, ഉപ്പള പത്വാടി സ്വദേശിയായ യുവാവിനെയും തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
വര്‍ഷങ്ങളായി ഉപ്പള കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മൂന്നു വര്‍ഷം മുമ്പ് ഉപ്പളയില്‍ നടന്ന അബ്ദുല്‍ മുത്തലിബ് കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കൊല.അബ്ദുല്‍ മുത്തലിബ് കൊലക്കേസില്‍ ഒന്നാം പ്രതിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട കാലിയ റഫീഖ്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന കാലിയ റഫീഖിനെയും സുഹൃത്തുക്കളെയും മുന്‍വശത്ത് കൂടി എത്തിയ ടിപ്പര്‍ ലോറി ഇടിച്ച ശേഷം വെടിവെച്ചും വെട്ടിയുമാണ് കൊല നടത്തിയത്.
കാലിയാ റഫീഖിന്റെ കാറിന് സമീപത്തു നിന്നും ഒരു തോക്ക് കണ്ടെത്തിയതായി സൂചനയുണ്ട്.കാറില്‍ നിന്നും മറ്റു ആയുധങ്ങളൊന്നും കിട്ടിയിട്ടുണ്ടോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.കാറിന് താഴെ രക്തം തളംകെട്ടിക്കിടന്നിരുന്നു.
റഫീഖും സംഘവും മംഗളൂരുവിൽ എവിടേക്കാണ് പോകാന്‍ തീരുമാനിച്ചതെന്നും മറ്റുമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്. കൊലക്കേസ്, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗുണ്ടാ പിരിവ്, നരഹത്യാശ്രമം, കവര്‍ച്ച തുടങ്ങി അമ്പതിലതികം കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖെന്നാണ് പോലീസ് നല്‍കുന്ന വിവരം.സംഭവവുമായി ബന്ധപ്പെട്ടു ഉള്ളാള്‍ പൊലീസ് നരഹത്യക്ക് കേസെടുത്തു അന്വേഷണം ആരംഭിച്ചു.