
തിരുവനന്തപുരം(big14news.com): സംസ്ഥാന ഭാഗ്യക്കുറി കുറ്റമറ്റതാക്കാന്‍, ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷാ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എന്‍ജിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ: ജി. ജയശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ കേരള സര്‍വകലാശാലയിലെ കംപ്യൂട്ടേഷണല്‍ ബയോളജി, ബയോ ഇന്‍ഫോമാറ്റിക്‌സ് വിഭാഗം മേധാവി ഡോ: അച്യുത്ശങ്കര്‍ എസ്. നായര്‍, സി-ഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ: പി.വി. ഉണ്ണിക്കൃഷ്ണന്‍, അച്ചടി സ്ഥാപനമായ കെബിപിഎസിന്റെ ഡയറക്ടര്‍ ടോമിന്‍ ജെ.തച്ചങ്കരി എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ലോട്ടറി ഡയറക്ടര്‍ ഡോ: എസ്. കാര്‍ത്തികേയനാണ് കണ്‍വീനര്‍.
സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്‌റ്റ് വെയർ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ നടത്തിപ്പും സുരക്ഷയും നറുക്കെടുപ്പ് രീതിയും മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം. ഇക്കാര്യങ്ങള്‍ക്കുള്ള ചെലവിന്റെ കാര്യമടക്കം സമിതി പരിശോധിക്കും.