കൊല്ലം(big14news.com): ഉത്രയുടെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമാണെന്ന കുറ്റസമ്മതം നടത്തി ഭർത്താവ് സൂരജ്. സ്വത്തിനും സ്വര്‍ണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചു. പീഡനം തുടര്‍ന്നാല്‍ മാതാപിതാക്കള്‍ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടു. അങ്ങനെ കൊണ്ടുപോയാൽ വിവാഹ മചനം നടക്കുമെന്നും വിവാഹമോചനം നടന്നാല്‍ ഉത്രയുടെ ആഭരണങ്ങളും പണവും കാറും എല്ലാ തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു.
96 പവന്‍, 5 ലക്ഷം രൂപ, കാര്‍, പിതാവിനു നല്‍കിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നല്‍കേണ്ടി വരുമെന്നായതോടെയാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചിട്ടുണ്ട്.
കൊല നടത്താന്‍ വേണ്ടി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാന്‍ 17,000 രൂപ ചെലവാക്കിയെന്നും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. ഉത്രയുടെ മരണം പാമ്പു കടിയേറ്റതു മൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ഇടതു കയ്യില്‍ രണ്ടു പ്രാവശ്യം പാമ്പു കടിച്ചു. വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷം നാഡിവ്യൂഹത്തെ ബാധിച്ചതിനാല്‍ മൂര്‍ഖന്‍ പാഎംബിന്‍റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
രാത്രി ഭര്‍ത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്ബ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമില്‍ നടത്തിയ തിരച്ചിലില്‍ മൂര്‍ഖന്‍ പാമ്ബിനെ തല്ലിക്കൊല്ലുകയും ചെയ്തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്ബ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. വീട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പിന്നീട് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഭര്‍ത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. പാമ്ബാട്ടിയായ സുഹൃത്തില്‍ നിന്നാണ് സൂരജ് കരിമൂര്‍ഖനെ പണംകൊടുത്ത് വാങ്ങിയത്. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്ബാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. പിന്നീട് സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ആറ് മാസത്തിനിടെ സൂരജിന് പാമ്ബ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു മനസിലായി. വീട്ടില്‍ പാമ്ബ് വന്നപ്പോള്‍ സൂരജ് കൈ കൊണ്ട് അതിനെ എടുത്ത കാര്യം ബന്ധുക്കളില്‍ നിന്നു തന്നെ അറിഞ്ഞതോടെ കൊലപാതകി സൂരജാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു.